65 മത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 9 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍

അറുപത്തി അഞ്ചാമത് അന്തരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍ ) ഒക്‌ടോബര്‍ 09 മുതല്‍ 13 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ അതിഥി രാജ്യം ബ്രസീല്‍ ആണ്. 172000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായി 100 രാജ്യങ്ങളില്‍ നിന്നും 7400 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ബ്രസീലില്‍ നിന്നും എഴുത്തുകാരും, പ്രസാധകരും ഉള്‍പ്പെടെ 188 പ്രദര്‍ശകര്‍ ഹാള്‍ 05 ലും 08 ലും പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കുന്നു. മൂന്ന് ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് മെസെ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 60 രാജ്യങ്ങളില്‍ നിന്നായി 9000 ജേര്‍ണലിസ്റ്റുകള്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 69 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ ഹാള്‍ 03 ലും 08 ലുമാണ് തങ്ങളുടെ പുസ്തക പ്രദര്‍ശനം കാഴ്ച്ച വയ്ക്കുന്നത്. ഒക്‌ടോബര്‍ 8 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ , പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍ , മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന ചടങ്ങില്‍ അതിഥി രാജ്യമായ ബ്രസീലില്‍ നിന്നുമുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ബ്രസീല്‍ പ്രസിഡന്റ് ഡില്‍മ റൗസെഫ്, ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗിഡോ വെസ്റ്റര്‍വെല്ലെ, ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫെയര്‍ , ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍ , ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജൂര്‍ഗന്‍ ബൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഒക്‌ടോബര്‍ 9 മുതല്‍ 11 വരെ പുസ്തക മേഖലയിലെ പ്രദര്‍ശകര്‍ , എഴുത്തുകാര്‍ , മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ 18.30 വരെയാണ് ഈ അന്തരാഷ്ട്ര പുസ്തകമേള കാണാന്‍ സാധിക്കുന്നത്. 

Search site