യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

: ഭര്‍തൃമതിയും താമരശ്ശേരി സ്വദേശിയുമായ യുവതിയെ പീഡിപ്പിച്ച ഏഴംഗ സംഘത്തിലെ രണ്ടുപേരെക്കൂടി മലപ്പുറം പോലീസ് പിടികൂടി. ഒരാളെ താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം പാണക്കാട് സ്വദേശികളായ കുന്നത്തൊടി ജാഫര്‍ സാദിഖ് (24), തെക്കേപ്പുറം വീട്ടില്‍ അലി (32) എന്നിവരെയാണ് മലപ്പുറം സി.ഐ ടി.ബി. വിജയനും സംഘവും പിടികൂടിയത്.
 
 യുവതിയെ പീഡിപ്പിക്കുകയും അതിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്ത മലപ്പുറം കോണോംപാറ സ്വദേശി മുഹമ്മദ് സാലിയെ(46)യാണ് താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റ്‌ചെയ്തത്. ഇവരുടെ സുഹൃത്തായ മന്‍സൂര്‍ ഉള്‍പ്പെടെ നാലുപേരെ ക്കൂടി അറസ്റ്റ്‌ചെയ്യാനുണ്ട്. ഏഴംഗ സംഘത്തില്‍ ആറു പേരും പീഡിപ്പിച്ചിട്ടുള്ളതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍തൃവീടായ മക്കരപ്പറമ്പില്‍ പോകാനെത്തിയ യുവതിയെ പാണക്കാട് വെച്ച് പരിചയപ്പെട്ട മന്‍സൂറും അലിയും ചേര്‍ന്നാണ് സംഭവം ആസൂത്രണംചെയ്തത്. തിരിച്ച് നാട്ടിലെത്തിയ യുവതി നടന്നത് പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. മക്കരപ്പറമ്പിലേക്ക് തിരിക്കുന്നതിനിടെ താമരശ്ശേരിയില്‍വെച്ച് രണ്ടുപേരും ഇവരെ പീഡിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതികളെ പിടികൂടിയിട്ടില്ല.
 
 പോലീസ് പറയുന്നത്: കഴിഞ്ഞ തിരുവോണദിവസമാണ് 26-കാരിയായ യുവതി പീഡനത്തിന് വിധേയയായത്. ഇവര്‍ക്ക് അല്‍പ്പം മാനസികാസ്വാസ്ഥ്യമുണ്ട്. മക്കരപ്പറമ്പ് സ്വദേശിയുമായി വിവാഹം കഴിഞ്ഞെങ്കിലും ഒരുമാസത്തിലധികമായി ഭര്‍ത്താവ് എത്താത്തതിനാല്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു. മലപ്പുറത്തെത്തിയ ഇവര്‍ പാണക്കാട് തങ്ങളെ കാണാന്‍ പോയെങ്കിലും കഴിഞ്ഞില്ല. മടങ്ങാന്‍ പാണക്കാട് ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മന്‍സൂറും അലിയും സമീപിക്കുകയും, വീട്ടില്‍കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടുകയായിരുന്നു. യുവതിയെ പാര്‍പ്പിക്കാന്‍ സ്ഥലം തേടിയാണ് കോണോംപാറയിലെ മുഹമ്മദ് സാലിയുടെ കടയിലെത്തുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം ഇവര്‍ ഇവിടെയെത്തുമ്പോള്‍ കടയില്‍ രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. ആറുപേരും യുവതിയെ പീഡിപ്പിച്ച ശേഷം പിറ്റേന്ന് നാട്ടിലേക്ക് പറഞ്ഞുവിട്ടു. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതികള്‍ കൂടുതലും മലപ്പുറത്തുകാരായതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.

Search site