സിറിയ സമാധാനസമ്മേളനത്തിന് ശ്രമിക്കാന്‍ യു.എസ്- റഷ്യ ധാരണ

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാന്‍ ഒറ്റക്കെട്ടായി ശ്രമിക്കാമെന്ന് അമേരിക്കയും റഷ്യയും ധാരണയിലെത്തി.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവറോവും തമ്മില്‍ ജനീവയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിറിയന്‍ പ്രതിസന്ധി വിശദമായി ചര്‍ച്ചചെയ്തു.

ഐക്യരാഷ്ട്രസഭയിലെ സിറിയന്‍ ദൂതന്‍ ലഖ്ദര്‍ ബ്രഹിമിയുമായും നേതാക്കള്‍ സംസാരിച്ചു. സിറിയയിലെ രാസായുധശേഖരം നശിപ്പിക്കുന്നതിന്റെ നടപടി ക്രമങ്ങളും ചര്‍ച്ചാവിഷയമായി. രാസായുധ കണ്‍വെന്‍ഷനില്‍ അംഗത്വമെടുക്കുന്നതിന് സിറിയ ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. രാസായുധം നശിപ്പിക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് സിറിയയ്‌ക്കെതിരായ സൈനിക നടപടി അമേരിക്ക നിര്‍ത്തിവെച്ചത്.

ഈമാസം 28-ന് വീണ്ടും കൂടിക്കാണാമെന്ന് കെറിയും ലാവറോവും ധാരണയായി. ''സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രാസായുധം നശിപ്പിക്കുന്നതു സംബന്ധിച്ച കരാറില്‍ ഏതാനും ദിവസങ്ങള്‍ക്കകം എത്താമെന്ന് പ്രതീക്ഷിക്കുന്നു''- കെറി പറഞ്ഞു.

സിറിയയിലെ രാസായുധം നശിപ്പിച്ച് സൈനിക നടപടി ഒഴിവാക്കുന്ന പദ്ധതിക്ക് ഇറാന്‍േറയും ചൈനയുടേയും പിന്തുണ നേടിയെടുക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാസായുധ കണ്‍വെന്‍ഷനില്‍ ചേരാനുള്ള സിറിയയുടെ തീരുമാനത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിന്‍ സ്വാഗതം ചെയ്തു.

അതേസമയം, രാസായുധം നശിപ്പിക്കുന്ന പദ്ധതി പാളിയാല്‍ സിറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Search site