മലപ്പുറത്ത് വീണ്ടും ബസ് അപകടം; ജനം നോക്കിനില്‍ക്കെ യുവതി ബസ് കയറി മരിച്ചു

മലപ്പുറത്ത് വീണ്ടും ബസ് അപകടം. ജനങ്ങള്‍ നോക്കിനില്‍ക്കെ സ്വകാര്യ ബസ് കയറി യുവതി തല്‍ക്ഷണം മരിച്ചു. കൊണ്ടോട്ടി ബസ്സ്റ്റാന്റില്‍ ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് അപകടം. കൊളത്തൂര്‍ ചെറുതൊടിക അബ്ദുസലാമിന്റെ ഭാര്യ പുറങ്ങാടന്‍ സൈനബ (45) യാണ് മരിച്ചത്. കൊണ്ടോട്ടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവേ കോഴിക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ സ്റ്റാന്റിലേക്ക് കയറിയ ലൗലൈന്‍ ബസ്സാണ് ഇടിച്ചത്. 
ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ യുവതിയുടെ ശരീരത്തില്‍ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്റ്റാന്റിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിനെ മറികടന്ന് വന്നതായിരുന്നു സ്വകാര്യ ബസ്. 
 
സംഭവം നടന്ന് പത്തുമിനിറ്റ് എന്തുചെയ്യണമെന്നറിയാതെ ജനം തരിച്ച് നില്‍ക്കുകയായിരുന്നു. സ്റ്റാന്റിലേക്ക് ഒഴുകിയെത്തിയ ജനം പ്രകോപിതരായി ബസ് തകര്‍ത്തു. അപകടം നടന്നതോടെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. 
 
മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധമായിരുന്നു. മക്കള്‍: ലബീബ്, മാജിദ്, നബീസ, മിസിയ. മരുമകന്‍: ഷാഹിദ് കോഴിക്കോട്. ഖബറടക്കം തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Search site