മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പിണക്കത്തിന് പിന്നിലെന്ത്?

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പിണക്കം അത്ര രഹസ്യമല്ല. പക്ഷെ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാരണം വ്യക്തമാക്കാന്‍ ഇരുതാരങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ തങ്ങള്‍ പിണക്കത്തിലാണെന്ന് സുരേഷ് ഗോപി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ വച്ച് നടന്ന പരിപാടിയിലും മമ്മൂട്ടിയുമായുള്ള പിണക്കം മാറിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ താരം തയ്യാറായതുമില്ല. പക്ഷെ പിണക്കത്തിനു കാരണം എന്തെന്നു പറഞ്ഞ്‌ സ്വയം ചെറുതാവാനില്ല എന്നും സുരേഷ്‌ഗോപി പറഞ്ഞതോടെ താനല്ല കുറ്റക്കാരനെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞുവയ്‌ക്കുകയും ചെയ്‌തു.
 
നേരത്തെ ഷാജി കൈലാസിന്റെ 'കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍' രണ്ടു താരങ്ങളും തമ്മിലുളള ഈഗോ പ്രശ്‌നം മൂലം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയിരുന്നു. പിന്നീട്‌, തിരക്കഥയില്‍ മാറ്റംവരുത്താമെന്ന രഞ്‌ജിപ്പണിക്കറുടെ ഉറപ്പിന്‍മേലായിരുന്നു സിനിമ മുന്നോട്ടു പോയത്‌. ഇരുവരും തമ്മിലുളള രസമില്ലായ്‌മ കാരണം പഴശ്ശിരാജയിലെ 'കുങ്കന്റെ' വേഷം ചെയ്യാന്‍ സുരേഷ്‌ഗോപി തയ്യാറായില്ല. ഒടുവില്‍ തമിഴില്‍ നിന്ന് ശരത് കുമാര്‍ ആണ് 'കുങ്കന്റെ' വേഷം അവതരിപ്പിച്ചത്‌.
 
പക്ഷെ ഇരുവരും തമ്മിലുള്ള ഉടക്കിന്റെ കാരണം ഇന്നും ഊഹാപോഹങ്ങളായി തന്നെ തുടരുന്നു. ചെന്നൈയില്‍ 'പപ്പയുടെ സ്വന്തം അപ്പൂസി'ന്റെ ഷൂട്ടിംഗ്‌ നടക്കുന്ന അവസരത്തിലാണത്രെ ഉടക്കിനു വഴി തെളിഞ്ഞത്‌. സുരേഷ്‌ഗോപിക്ക്‌ വീട്ടിലേക്ക്‌ അത്യാവശ്യമായി പോകേണ്ടിവന്നു. അതേസമയം മമ്മുട്ടിയും ചെന്നൈയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാറില്‍ വരാന്‍ തീരുമാനിച്ചു. സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്ന്‌ മമ്മുട്ടി പറഞ്ഞത്‌ അനുസരിച്ച്‌ സുരേഷ്‌ഗോപിക്ക്‌ പ്രൊഡക്ഷനില്‍ നിന്ന്‌ വിമാന ടിക്കറ്റും എടുത്തില്ല. നല്ല റോഡും രാത്രിസമയവും, മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടിവിടാന്‍ തുടങ്ങി. എന്നാല്‍, അമിതവേഗം സഹിക്കാന്‍ വയ്യാതെ പതുക്കെ ഓടിക്കാന്‍ സുരേഷ്‌ഗോപി പറഞ്ഞു. കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടത്രേ. കോയമ്പത്തൂരിനടുത്ത്‌ പെരുവഴിയിലായിപ്പോയ താരം പിന്നീട്‌ ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത് . ഇവരും തമ്മിലുള്ള ഉടക്കിന്റെ കാരണമായി പറയുന്ന ഊഹാപോഹങ്ങളില്‍ ഒന്ന് മാത്രമാണിത് .

Search site