ബി.ജെ.പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പാര്‍ട്ടി പര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ എതിര്‍പ്പുകളെ മറികടന്നാണ് പ്രഖ്യാപനം. വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന 12 അംഗ പാര്‍ലമെന്ററിബോര്‍ഡ് യോഗത്തില്‍ അദ്വാനി പങ്കെടുത്തില്ല.
അദ്വാനിയെ അനുനയിപ്പിക്കാന്‍ നേതൃത്വം നടത്തിയ അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പ്രഖ്യാപന തീരുമാനവുമായി പാര്‍ട്ടി മുന്നോട്ടു പോയത്. ആര്‍.എസ്.എസ്സിന്റെ ശക്തമായ സമ്മര്‍ദവുമുണ്ടായിരുന്നു. മോഡിക്ക് പാര്‍ലമെന്ററി ബോര്‍ഡിന്റെയും എന്‍.ഡി.എ. ഘടകകക്ഷികളുടെയും പൂര്‍ണ പിന്തുണയുണ്ടെന്ന് തീരുമാനം അറിയിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് വ്യക്തമാക്കി.
2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം മോഡി വ്യക്തമാക്കി. ''പാര്‍ട്ടി എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. പുതിയ ഉത്തരവാദിത്വം പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി വിനിയോഗിക്കും'' - മോഡി വ്യക്തമാക്കി.
മോഡിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിപ്പിക്കണമെന്ന അദ്വാനിയുടെ വാദത്തെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജും മുരളിമനോഹര്‍ ജോഷിയും വ്യാഴാഴ്ച വൈകി നിലപാടില്‍ അയവു വരുത്തിയത് നേതൃത്വത്തിന് ഗുണകരമായി. ഇരുവരും പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത് മോഡിയെ അനുമോദിച്ചു. പിന്നീട് മോഡിയടക്കമുള്ള നേതാക്കള്‍ അദ്വാനിയെ വസതിയില്‍ സന്ദര്‍ശിച്ചു.
നവംബര്‍ അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുശേഷം മതി മോഡിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം എന്നായിരുന്നു അദ്വാനി പക്ഷത്തിന്റെ നിലപാട്. നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് രാജ്‌നാഥ് അടക്കമുള്ള നേതാക്കള്‍ വെള്ളിയാഴ്ച വൈകിയും നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യംകണ്ടില്ല. സുഷമാസ്വരാജ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ രാവിലെ അദ്വാനിയുടെ വസതിയിലെത്തി ചര്‍ച്ചനടത്തിയിരുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടാല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അദ്വാനി ആവശ്യപ്പെട്ടു . പാര്‍ട്ടിയുടെ പ്രചാരണത്തലവന്‍ എന്ന സ്ഥാനവും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരാള്‍ മൂന്ന് സ്ഥാനം വഹിക്കുന്നത് ശരിയല്ല എന്നായിരുന്നു അദ്വാനിയുടെ നിലപാട്. പാര്‍ട്ടിയെ തകര്‍ക്കുന്ന വിനാശകരമായ തീരുമാനമാണിതെന്നും അനുരഞ്ജനത്തിനെത്തിയ നേതാക്കള്‍ക്ക് അദ്വാനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ നേതൃത്വം തള്ളി.
ഇതോടെ എന്‍.ഡി.എ. ഘടകകക്ഷികളായ അകാലിദള്‍ തലവനും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍, ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എന്നിവരെ ബന്ധപ്പെട്ട് പ്രഖ്യാപനം ഉടനുണ്ടാകുമെന്നറിയിക്കുകയായിരുന്
—————
—————
—————
—————
—————
—————
—————
—————