നാക്കു പെന്റ നാക്കു ടാക്ക: ഇതും ഒരു സിനിമ പേര് തന്നെ

സിനിമയ്ക്ക് എങ്ങനെയൊക്കെ പേരിടാം. വാക്കോ വാക്കുകളോ അല്ല പേരിന് മാദണ്ഡം. പുതുമയും വൈവിധ്യവും തന്നെ അളവുകോല്‍. കൂതറയും നീ കോ നാ ചായും പോലെ നാക്കു പെന്റ നാക്കു ടാക്ക എന്ന പേരില്‍ സിനിമ ഒരുങ്ങുന്നു. പ്രശസ്ത സീരിയല്‍ സംവിധായകന്‍ വയലാര്‍ മാധവന്‍ കുട്ടിയാണ് ഈ കൗതുകം ജനിപ്പിക്കുന്ന പേരുള്ള സിനിമയെടുക്കുന്നത്.

 പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ഭാമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജയമോഹന്റെ തിരക്കഥയില്‍ ഗോപി സുന്ദറിന്റെ സംഗീതത്തിന്റെ അകമ്പടിയുള്ള ചിത്രം പൂര്‍ണമായും ആഫ്രിക്കയിലാണ് ചിത്രീകരിക്കുന്നത്.

 മൈക്കിള്‍ ജാക്‌സന്റെ ലിബേറിയന്‍ ഗേള്‍ എന്ന ഗാനത്തിന്റെ ആദ്യ വരികളില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. അമേരിക്കയില്‍ ജോലിയുള്ള ഒരു ഭര്‍ത്താവിനെ ലഭിക്കണം എന്ന ആഗ്രഹിക്കുന്ന പെണ്‍കുട്ടി ആഗ്രഹസാഫല്യം പോലെ ഒരാളെ വിവാഹം കഴിക്കുന്നു. എന്നാല്‍ കഥാനായകന് യഥാര്‍ഥത്തില്‍ ആഫ്രിക്കയിലാണ് ജോലി. വിവാഹത്തിന് ശേഷം ആഫ്രിക്കയിലെത്തുന്ന നവദമ്പതികളുടെ കഥയാണ് നര്‍മ്മത്തിന്റെ അകമ്പടിയോടെ നാക്കു പെന്റ നാക്കു ടാക്ക പറയുന്നത്.

Search site