ദമാമില്‍ മലയാളി കുത്തേറ്റു മരിച്ചു, മറ്റൊരു മലയാളി അറസ്റ്റില്‍

രണ്ടു മലയാളികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. സൗദിയിലെ ദമാമില്‍ ചൊവ്വാഴ്ച ആണ് സംഭവം. 
 
 ചങ്ങനാശ്ശേരി തൃക്കരിത്താഴം ചാലയില്‍ തോമസ് മാത്യു (26) ആണ് സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചത്. ദമാം ദല്ല ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലാന്‍ട്രി എന്ന സ്ഥാപനത്തിലെ െ്രെഡവര്‍ ആയിരുന്നു. 
 
 പ്രതിയായ കൊല്ലം പള്ളിത്തോട്ടം എച്ച്.എന്‍ .സി കോളനിയിലെ സക്കീര്‍ ഹുസൈനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
 
 ജോലി സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. അടുക്കളയില്‍ നിന്ന് കത്തി കൊണ്ടുവന്ന് തോമസിനെ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ തോമസിനെ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസ്പത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 
 
 ചങ്ങനാശ്ശേരി ചാലയില്‍ മാത്യു-റോസമ്മ ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ട തോമസ്. അവിവാഹിതനാണ്. യാംബൂവിലുള്ള ഷിജോ മാത്യു സഹോദരനും ജോളി ചെറിയാന്‍ സഹോദരീഭര്‍ത്താവും ആണ്.

Search site