ടെസ്റ്റില്‍ റിവ്യൂ എണ്ണം കൂട്ടാന്‍ ഐ.സി.സി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡി.ആര്‍.എസ്. കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് റിവ്യൂ എണ്ണം കുട്ടാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. നിലവില്‍ ഒരിന്നിങ്‌സില്‍ രണ്ട്തവണയാണ് അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു ടീമിന് അവസരം കിട്ടുക. എന്നാല്‍, 80 ഓവറുകള്‍ക്കുശേഷം രണ്ട് റിവ്യൂ കൂടി നല്കാനാണ് ഐ.സി.സി.യുടെ പുതിയ തീരുമാനം. തുടക്കത്തിലുണ്ടായിരുന്ന റിവ്യൂ ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ഓവറുകള്‍ക്കുശേഷം രണ്ടവസരം കൂടി ലഭിക്കും. 
 
 ഒക്ടോബര്‍ ഒന്നിനുശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഈ നിയമം നടപ്പാക്കാനാണ് ഐ.സി.സി. ചീഫ് എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനിച്ചത്. ഡി.ആര്‍.എസ്. ഉപയോഗിക്കുന്ന എല്ലാ മത്സരങ്ങളിലും ഒക്ടോബര്‍ ഒന്നിനുശേഷം ഇത് ബാധകമായിരിക്കും. 
 
 ഏകദിന ക്രിക്കറ്റില്‍ രണ്ട് എന്‍ഡില്‍നിന്നും പുതിയ പന്ത് ഉപയോഗിക്കാനുള്ള തീരുമാനം നിലനിര്‍ത്താനും യോഗം തീരുമാനിച്ചു. എന്നാല്‍, കളി തുടങ്ങുംമുമ്പ് തന്നെ മത്സരം 25 ഓവറോ അതില്‍ക്കുറവോ ആയി മാറിയാല്‍ ഇന്നിങ്‌സില്‍ ഒരു ന്യൂബോള്‍ മാത്രമായിരിക്കും ഉപയോഗിക്കുക. ഏകദിനത്തില്‍ രണ്ട് ന്യൂബോള്‍ ഉപയോഗിക്കാനുള്ള തീരുമാനത്തെ ഇന്ത്യയടക്കമുള്ള നാല് ഏഷ്യന്‍ രാജ്യങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, തീരുമാനം മാറ്റേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്. സ്പിന്നര്‍മാര്‍ക്ക് പുതിയ പന്തില്‍നിന്ന് ആനുകൂല്യം കിട്ടില്ലെന്നതുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങള്‍ ഈ രീതിയെ എതിര്‍ക്കുന്നത്.

Search site