കളിക്കൂട്ടുകാര്‍ ബാലികയെ ബലാല്‍സംഗം ചെയ്തു; ക്രൂരകൃത്യം നടത്തിയത് പതിനെട്ടില്‍ താഴെയുള്ളവര്‍

അസമിലെ ഗുവാഹതിയില്‍ വീടിനടുത്ത് കളിക്കവെ കൂട്ടുകാര്‍ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. പതിനഞ്ചും പതിനാറും മാത്രം പ്രായമുള്ള അഞ്ചു പേരാണ് ഈ ക്രൂരകൃത്യം നടത്തിയത്. തങ്ങള്‍ കുട്ടികള്‍ ആണെന്നും ശിക്ഷിക്കരുതെന്നുമാണ് പൊലീസിന്‍്റെ പിടിയില്‍ അകപ്പെട്ട ഇവര്‍ പറയുന്നത്. കുട്ടികളുടെ പ്രായം സ്ഥീരീകരിക്കുന്നതിന് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 
 അമ്മ കൂലിപ്പണിക്കു പോയ സമയത്ത്‌ ഞായറാഴ്ച ഉച്ചക്കുശേഷം അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം വീടിനടുത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടി. കുട്ടിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൊണ്ടിട്ടശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അവശനിലയില്‍ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു.
 
 പെണ്‍കുട്ടിയെ ഇവിടെയുള്ള വനിതാ ഹോമിലേക്ക് മാറ്റി. കുറ്റകൃത്യം നടത്തിയതായി പറയപ്പെടുന്ന കുട്ടികള്‍ ഗുവാഹത്തിയിലെ നിരീക്ഷണ കേന്ദ്രത്തിലാണ്.
 
 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ ഭീതിതമായി വര്‍ധിക്കുകയും പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്കുറ്റവാളികളുടെ ശിക്ഷ സംബന്ധിച്ച് രാജ്യം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവം.
 
 ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് 18 ല്‍ താഴെയായിരുന്നു പ്രായം. മറ്റു പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ കുറ്റം ചെയ്യുന്ന സമയത്ത് പ്രയാപൂര്‍ത്തിയായില്ല എന്നതിനാല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ മൂന്ന് വര്‍ഷത്തെ തടവു മാത്രമാണ് ഈ പ്രതിക്ക് ലഭിച്ചത്. ഇതിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു.

Search site