ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് യുനൈറ്റഡിനും ആഴ്സനലിനും ജയം

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം മൈതാനത്ത് ആദ്യ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം കണ്ടത്. വിവാദ പെനാല്‍റ്റിയിലൂടെ റോബിന്‍ വാന്‍പേഴ്സി മുന്നിലത്തെിച്ച മാഞ്ചസ്റ്ററിനുവേണ്ടി വെയ്ന്‍ റൂണി പട്ടിക തികച്ചു. ആഴ്സനലും ന്യൂ കാസില്‍ യുനൈറ്റഡും ടോട്ടന്‍ഹാമും വിജയം കണ്ടു. സ്റ്റോക്ക് സിറ്റി കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
  ഒന്നാം പകുതിയുടെ അന്ത്യനിമിഷത്തിലാണ് മാഞ്ചസ്റ്ററിനായി വാന്‍പേഴ്സി ഗോള്‍ നേടിയത്. ആഷ്ലി യങ്ങിനെ ക്രിസ്റ്റല്‍ പാലസിന്‍െറ കാഗിചോ ദികാകോയി ഫൗള്‍ ചെയ്തു എന്നുപറഞ്ഞാണ് റഫറി പെനാല്‍റ്റി കിക്ക് വിധിച്ചത്.  പെനാല്‍റ്റി ഉത്തരവിട്ടതിനു പുറമെ ദികാകോയിക്ക് ചുവപ്പു കാര്‍ഡ് നല്‍കുകയും ചെയ്തു.  രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയ ക്രിസ്റ്റല്‍ പാലസ് വീറോടെ പൊരുതിയാണ് കീഴടങ്ങിയത്.
 ഈവര്‍ഷം പ്രീമിയര്‍ ലീഗിലത്തെിയ എതിരാളികള്‍ക്കെതിരെ മാഞ്ചസ്റ്റര്‍ ശരിക്കും വിയര്‍ത്തു.  81ാം മിനിറ്റില്‍ 25 വാര അകലെനിന്ന് റൂണി തൊടുത്ത ഫ്രീകിക്കാണ് മാഞ്ചസ്റ്ററിന്‍െറ രണ്ടാം ഗോളിന് കാരണമായത്. നാല് മത്സരങ്ങളില്‍നിന്ന് ഏഴ് പോയന്‍റാണ് ലീഗില്‍ മാഞ്ചസ്റ്ററിന്‍െറ സമ്പാദ്യം.
 ആറോണ്‍ റാംസെയുടെ ഇരട്ട ഗോളുകളാണ് സണ്ടര്‍ലാന്‍റിനെതിരെ ആഴ്സനലിന് 3-1ന്‍െറ ജയം സമ്മാനിച്ചത്. ഒലീവിയര്‍ ഗിറൗഡും ഗണ്ണേഴ്സിനായി ലക്ഷ്യം കണ്ടു. റയല്‍ മഡ്രിഡില്‍ നിന്ന് എത്തിയ ജര്‍മന്‍ താരം മെസൂദ് ഒസീല്‍ ആഴ്സനലിനായി കന്നി മത്സരത്തിനിറങ്ങി. ആദ്യ ഗോളിന് പിന്നിലും ഈ മധ്യനിരക്കാരന്‍െറ കാലുകളായിരുന്നു. ക്രെയ്ഗ് ഗാര്‍ഡ്നറാണ് സണ്ടര്‍ലാന്‍റിന്‍െറ ആശ്വാസഗോള്‍ നേടിയത്.
 സ്റ്റോക്ക് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ഭാഗ്യംകൊണ്ടാണ് ഗോള്‍രഹിത സമനിലയുമായി രക്ഷപ്പെട്ടത്.
 ഗില്‍ഫി സിഗഡ്സന്‍െറ ഇരട്ടഗോളിലാണ് നോര്‍വിച്ച് സിറ്റിക്കെതിരെ ടോട്ടന്‍ഹാം 2-0ന് ജയിച്ചത്. ഇതോടെ ആഴ്സനലിനും ലിവര്‍പൂളിനുമൊപ്പം ടോട്ടന്‍ഹാമിനും ഒമ്പത് പോയന്‍റായി. പോയന്‍റ് പട്ടികയില്‍ ഗോള്‍ശരാശരിയുടെ ബലത്തില്‍ ആഴ്സനലാണ് മുന്നില്‍. ആസ്റ്റന്‍ വില്ലയെ 2-1നാണ് ന്യൂകാസില്‍ യുനൈറ്റഡ് കീഴടക്കിയത്.
 ഫുള്‍ഹാം-വെസ്റ്റ്ബ്രോംവിച്ച് , ഹള്‍ സിറ്റി-കാര്‍ഡിഫ് പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു.

Search site