അടുത്ത തിങ്കളാഴ്ച മുതല്‍; എല്ലാ മരുന്നുകളും സൗജന്യം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും എല്ലാതരം മരുന്നുകളും സൗജന്യമാകുന്നു. പദ്ധതി അടുത്ത തിങ്കളാഴ്ച യു.പി.എ അധ്യക്ഷ സോണിയാഗാന്ധി കേരളത്തിന് സമര്‍പിക്കും. പ്രതിവര്‍ഷം 300 കോടിയില്‍പരം രൂപ ചെലവുവരുന്ന പദ്ധതിയാണിത്. 
 
പദ്ധതി നടപ്പിലാകുന്നതോടെ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും. രാജസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ ഈ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം.
 
പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഇനി പുറത്തുനിന്ന് മരുന്നുകള്‍ വാങ്ങേണ്ടിവരില്ല. പദ്ധതി സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യമേഖലയില്‍ വലിയ പുരോഗതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആസ്പത്രികളിലും ഇപ്പോള്‍ ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കിവരുന്നുണ്ട്. 
 
എല്ലാത്തരം മരുന്നുകളും സൗജന്യമാക്കുന്നതിലൂടെ മരുന്നുകമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നതിനും അറുതിയാകും. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മരുന്നുകള്‍ നേരിട്ട് ശേഖരിക്കുന്നതിലൂടെ കൂടുതല്‍ സുതാര്യതയുണ്ടാകാനും പദ്ധതി ഇടയാക്കും. 
 
ജനറിക് മെഡിസിന്‍ വിഭാഗത്തില്‍പെട്ട 607 മരുന്നുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നത്. ഹൃദയസ്തംഭനത്തിനുള്ള മരുന്നുകള്‍ എല്ലാ ആസ്പത്രികളിലും ലഭ്യമാകുന്നുണ്ട്.
 
അനസ്‌തേഷ്യക്കുള്ള മരുന്നുകള്‍, അനസ്‌തേഷ്യക്ക് മുമ്പ് നല്‍കുന്ന മരുന്നുകള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, ഡയാലിസിസ് സൊല്യൂഷന്‍സ് എന്നിവ സൗജന്യമായി വിതരണം ചെയ്യുന്ന ജനറിക് മെഡിസിനില്‍ ഉള്‍പെടും.
 
607 വിഭാഗങ്ങളിലായി 900ല്‍പരം മരുന്നുകളാണ് പൊതുജനത്തിന് ലഭ്യമാക്കുന്നത്. ഇതില്‍ ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന 186 വിഭാഗത്തിലുള്ള മരുന്നുകളും ഉള്‍പെടും. 80 മുതല്‍ 90 ശതമാനം വരെയുള്ള മരുന്നുകള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ത്തന്നെ ലഭ്യമാകുന്നുണ്ട്. കാന്‍സര്‍ ചികിത്സാ സൗകര്യമുള്ള ആസ്പത്രികളില്‍ 108 ഇനം കാന്‍സര്‍ ചികിത്സാമരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. 
 
പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ 100 ശതമാനം മരുന്നുകളും സൗജന്യമായി നല്‍കാനാകും. സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്ന് ലഭ്യമല്ലാത്തത് കാരണം രോഗികള്‍ വന്‍ ചൂഷണത്തിന് വിധേയമാവുന്നതായും മരുന്നുകമ്പനികള്‍ രോഗികളെ കൊള്ളയടിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം പരാതികളെല്ലാം പരിഹരിക്കുന്നതാണ് പുതിയ പദ്ധതി.
 
നേരത്തെ നിലവില്‍ വന്ന ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള വിലക്കുറവ് പദ്ധതി നടത്തിപ്പില്‍ സര്‍ക്കാറിന് ഗുണകരമാകും. 
ആദ്യ വിജ്ഞാപനത്തില്‍പെട്ട 151 മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. ഹൃദ്‌രോഗം, രക്തസമ്മര്‍ദം, ആസ്തമ, അര്‍ബുദം, പ്രമേഹം, പനി, ഗര്‍ഭിണികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പെടെ 151 ഇനം മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. 30 മുതല്‍ 40 വരെ ശതമാനം വരെയാണ് വിലക്കുറച്ചിട്ടുള്ളത്. 
 
കൂടാതെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി 293 മരുന്നുകളുടെ വില്‍പന നികുതി ഒഴികെയുള്ള വില പ്രഖ്യാപിച്ചിട്ടുണ്ട്. 30ന് രാവിലെ 10.30ന് പൂജപ്പുര നഗരസഭാ ഹാളിലാണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, മറ്റ് മന്ത്രിമാര്‍ ജനപ്രതിനിധികള്‍ പങ്കെടുക്കും.

Search site